ബാലമുരുകനല്ല, മഞ്ച് മുരുകന്‍; ‘മഞ്ച് ‘മുരുകന് നിവേദ്യം നെസ്ലെ മഞ്ച്

വെടി വഴിപാട്, നിറമാല, തുലാഭാരം എന്നിങ്ങനെ വഴിപാടുകള്‍ നിരവധിയാണ്. എന്നാൽ നമ്മൾ കടകളിൽ നിന്ന് വാങ്ങുന്ന നെസ്‌ലെയുടെ മഞ്ച് വഴിപാടാക്കിയ ഒരു ക്ഷേത്രമുണ്ടെന്നറിയുമ്പോഴോ! കേട്ട് ഞെട്ടണ്ട, സംഭവം സത്യമാണ്. ആലപ്പുഴയിലെ തലവടി ബാലമുരുക ക്ഷേത്രത്തിലാണ് മഞ്ച് ഒരു പ്രസാദമായി ലഭിക്കുന്നത്. തെക്കൻ പഴനി എന്നറിയപ്പെടുന്ന കേരളത്തിലെ മുരുക ക്ഷേത്രമാണ് തലവടിയിലേത്. ബാലമുരുകനാണ് ഇവിടുത്തെ പ്രതിഷ്ട.

ആലപ്പുഴയിലെ ചെമ്മോത്ത് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ബാലമുരുകന്റെ ഇഷ്ട ഭക്ഷണം മഞ്ച് ആണത്രെ. ഒരു മഞ്ച് വച്ച് പ്രാര്‍ത്ഥിച്ചാല്‍ മതി ബാലമരുകന്‍ സംപ്രീതനാകും. എത്ര വലിയ വിഷമവും മാറ്റിത്തരുമത്രെ.

അതിമധുരം നിവേദിക്കുന്നത് കൊണ്ടാകാം. കുട്ടികള്‍ ബാലസ്വരൂപത്തിലുള്ള മുരുകനെ മഞ്ച് വച്ച് പ്രാര്‍ത്ഥിക്കുന്നതെന്ന് ക്ഷേത്രം പൂജാരി പവനേഷ് കുമാര്‍ പറയുന്നു. മഞ്ച് കൈയ്യില്ലാതെ ഒരു കുട്ടികളും ക്ഷേത്രത്തില്‍ പ്രവേശിക്കാറില്ല. പ്രാര്‍ത്ഥന കഴിഞ്ഞ് പോകുന്നവരുടെ കൈയ്യിലും മഞ്ചാണ് പ്രസാദമായി ഭരണസമിതി കൊടുത്തയക്കാറ്. കഴിഞ്ഞ ഏഴുവര്‍ഷത്തോളമായി ബാലമുരുകന്‍ മഞ്ച് മുരുകനാണ്. എന്നാല്‍ ഈ പതിവ് എങ്ങനെയുണ്ടായെന്ന് പൂജാരിക്കും ക്ഷേത്രം ഭരണാധികാരികള്‍ക്കോ അറിവില്ല. എന്നാല്‍ കുട്ടികളുടെ നന്മയ്ക്കായി വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരോ മഞ്ച് മാല സമര്‍പ്പിച്ചതില്‍ നിന്നാണ് ഈ വഴിപാടിന്റെ തുടക്കമെന്ന് പരക്കെ വിശ്വാസമുണ്ട്.

മറ്റൊരു കഥയും ഈ പതിവിന് പിന്നിലുണ്ട്. അന്യ മതത്തില്‍ പെട്ട ഒരു കുട്ടി അമ്പലത്തില്‍ കയറുകയും തുടര്‍ന്ന് മാതാപിതാക്കള്‍ നന്നായി ശിക്ഷിക്കുകയും ചെയ്തു. ഇതോടെ കുട്ടിക്ക് മാനസികാസ്വാസ്ഥ്യവും അകാരണമായ ഭീതിയും തുടങ്ങി. തുടര്‍ന്ന് കുട്ടിയുമായി അമ്പലത്തിലെത്തിയ മാതാപിതാക്കളോട് കുട്ടിക്ക് കുറച്ച് പണം നല്‍കി ഇഷ്ടമുള്ളത് വാങ്ങിക്കൊണ്ട് വന്ന് ക്ഷേത്ര നടയില്‍ വക്കാനാണത്രെ പൂജാരി ആവശ്യപ്പെട്ടത്. കുട്ടി കൊണ്ടുവന്ന് വച്ചതാകട്ടെ ഒരു മഞ്ചും. തിരിച്ച് വീട്ടിലെത്തിയ കുട്ടിയുടെ അസ്വസ്ഥതയും പേടിയും എല്ലാം പമ്പ കടന്നു എന്നാണ് കഥ.

ഇതോടെ ബാലമുരുകന്റെ മഞ്ച് പ്രിയം നാട്ടില്‍ പാട്ടായി. പിന്നെ കുട്ടികളും മുതിര്‍ന്നവരും എല്ലാം മുരുകന് നേദിക്കാന്‍ മഞ്ചുമായി ക്ഷേത്രത്തില്‍ എത്തിത്തുടങ്ങി. പലരുടേയും പ്രാര്‍ത്ഥന ഫലിച്ചപ്പോള്‍ ക്ഷേത്രത്തില്‍ തിരക്കും കൂടി.

ആലപ്പുഴയില്‍ നിന്ന് മാത്രമല്ല, ജില്ലയിലെ അതിര്‍ത്തിവിട്ടും ഭക്തജനങ്ങള്‍ ക്ഷേത്രത്തിലെത്താറുണ്ടെന്ന് ക്ഷേത്രം ഭരണാധികാരികള്‍ അവകാശപ്പെടുന്നു. ചോക്ലേറ്റ് മാലയും ക്ഷേത്രത്തില്‍ പതിവാണ്. എ്ന്നാല്‍ മഞ്ച് അല്ലാതെ മറ്റൊരു ചോക്ലേറ്റും ഇവിടെ ആരും സമര്‍പ്പിക്കാറില്ല എന്നത് കൗതുകമുണര്‍ത്തുന്നു. തുലാഭാരം, പറ തുടങ്ങി എല്ലാ ഇനം വഴിപാടിനും മഞ്ച് നേരുന്നവരുണ്ട്. പെട്ടിക്കണക്കിന് ചോക്ലേറ്റാണ് തുലാഭാരത്തിനായി എത്തിക്കുക. മഞ്ച് മുരുകന്റെ ക്ഷേത്രമെന്നാണ് ഇപ്പോള്‍ തെക്കന്‍പഴനി സുബ്രഹ്മണ്യക്ഷേത്രം അറിയപ്പെടുന്നത്.

Top