ആൽമരം വെട്ടാതെ അധികൃതർ പന്തലിക്കുന്നത് അപകടഭീതി
OCTOBER 31, 2025
പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ
കഞ്ഞിക്കുഴി പഞ്ചായത്ത് 12-ാം വാർഡിൽ പുത്തനമ്പലം – ലൂദർ റോഡരികിൽ കഞ്ഞിക്കുഴി മൃഗാശുപത്രിക്ക് എതിർവശം അപകടഭീഷണിയായി നിൽക്കുന്ന ആൽമരം.
മുഹമ്മ പുറമ്പോക്ക് സ്ഥലത്തെ ആൽമരം അപകട ഭീഷണിയായിട്ടും വെട്ടിമാറ്റാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. കഞ്ഞിക്കുഴി പഞ്ചായത്ത് 12-ാം വാർഡിൽ പുത്തനമ്പലം-ലൂദർ റോഡരികിൽ കെട്ടിടത്തിന്റെ ഭിത്തിയിൽ നിന്ന് വളർന്ന് പന്തലിച്ചു നിൽക്കുന്ന ആൽമരമാണ് അപകടഭീഷണി ഉയർത്തുന്നത്. റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും പുറമേ വീടുകളും കെട്ടിടങ്ങളും കെഎസ്ഇബിയുടെ ട്രാൻസ്ഫോമറും ആൽമരത്തിന്റെ സമീപത്തുണ്ട്.ശക്തമായ കാറ്റും മഴയും ഉണ്ടാകുമ്പോൾ നാട്ടുകാർ ആശങ്കയിലാണ്.
ആൽമരത്തിന്റെ വേരുകൾ അടുത്ത പുരയിടങ്ങളിലേക്ക് വ്യാപിക്കുന്നു. ആൽമരം വെട്ടി നീക്കാൻ അധികൃതർ കാട്ടുന്ന അലംഭാവത്തിനെതിരെ പ്രതിഷേധ സമരത്തിന്
തയാറെടുക്കുകയാണ് നാട്ടുകാർ. ആൽമരം മുറിച്ചു മാറ്റേണ്ടതിന്റെ പ്രാധാന്യം വർഷങ്ങളായി രേഖാമൂലം പഞ്ചായത്തിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയെടുക്കാൻ പഞ്ചായത്ത് അധികൃതർ തയാറായിട്ടില്ലെന്ന് വാർഡ് അംഗം കെ.എസ്.സുരേഷ് ആരോപിച്ചു. അതേസമയം ആൽമരം വെട്ടി നീക്കാൻ ശ്രമം നടത്തിയിരുന്നെന്നും ചില സാങ്കേതിക കാരണം മൂലമാണ് പ്രശ്നപരിഹാരം വൈകുന്നതെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സന്തോഷ്കുമാർ പറഞ്ഞു.

