അർത്തുങ്കൽ പള്ളി (സെന്റ് ആൻഡ്രൂസ് ബസിലിക്ക)

അർത്തുങ്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്തവ ദേവാലയമാണ് അർത്തുങ്കൽ പള്ളി എന്നറിയപ്പെടുന്ന സെന്റ് ആൻഡ്രൂസ് ബസിലിക്ക . പോർച്ചുഗീസുകാർ പണിത പുരാതനമായ ഈ ദേവാലയം വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിലുള്ള കേരളത്തിലെ ഒരു പ്രമുഖ തീർഥാടനകേന്ദ്രവുമാണ്. ആലപ്പുഴ രൂപതയുടെ കീഴിലാണ് ഈ ദേവാലയം പ്രവർത്തിക്കുന്നത്. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഇവിടെ ആഘോഷപൂർവ്വം കൊണ്ടാടാറുണ്ട്. ശബരിമല ദർശനം കഴിഞ്ഞെത്തുന്ന ഈ ഭാഗത്തുള്ള അയ്യപ്പഭക്തർ അർത്തുങ്കൽ പള്ളിയിൽ വെളുത്തച്ചന്റെ സവിധത്തിലെത്തിലെത്തി നേർച്ചകൾ സമർപ്പിച്ച് മാലയൂരുന്ന ഒരു പതിവും ഉണ്ട്.

ചരിത്രം
കേരളത്തിലെ നാട്ടുരാജ്യങ്ങളിലൊന്നായിരുന്ന മൂത്തേടത്ത് രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു അർത്തുങ്കൽ. വ്യവസായിക കേന്ദ്രം കൂടിയായിരുന്ന ഈ പ്രദേശത്ത് ധാരാളം ക്രൈസ്തവരുണ്ടായിരുന്നു. പക്ഷേ, ദേവാലയത്തിന്റെയും വൈദികരുടെയും അഭാവം മൂലം മാമോദീസ അടക്കമുള്ള കൂദാശകൾ സ്വീകരിക്കുവാൻ ഇവർക്ക് മാർഗ്ഗമുണ്ടായിരുന്നില്ല. വാസ്കോ ഡ ഗാമയുടെ കേരളസന്ദർശനത്തിന് ശേഷം ഇവിടെയെത്തിയ പോർട്ടുഗീസ് മിഷണറിമാരിൽ ചിലർ മൂത്തേടവും സന്ദർശിച്ചു. തദ്ദേശവാശികളായ ക്രൈസ്തവർ ഇവരെ ഏറെ സന്തോഷത്തോടെ സ്വീകരിച്ചു. അർത്തുങ്കൽ കേന്ദ്രമാക്കി അന്ന് ഈ പ്രദേശം ഉൾപ്പെട്ടിരുന്ന അങ്കമാലി രൂപതയുടെ മെത്രാനായിരുന്ന മാർ അബ്രഹാമിന്റെ അനുവാദപ്രകാരം മതപ്രബോധനവും കൂദാശ നൽകലും ആരംഭിച്ചു.

പള്ളിയുടെ മുൻഭാഗം
1560 മുതൽ മിഷണറിമാരും നാട്ടുകാരായ ക്രൈസ്തവരും ഒരു ദേവാലയം പണിയുന്നതിനായി മൂത്തേടത്ത് രാജാവിന്റെ അനുവാദം തേടിയെങ്കിലും അദ്ദേഹം ആദ്യം സമ്മതം നൽകിയില്ല. എന്നാൽ നിരന്തര അഭ്യർത്ഥനയും മിഷണറിമാരിൽ നിന്ന് തനിക്ക് ലഭിച്ച സഹായങ്ങളും പരിഗണിച്ച് രാജാവ് ദേവാലയ നിർമ്മാണത്തിന് അനുമതി നൽകുകയും തടിയുടെ ആവശ്യത്തിലേക്കായി തന്റെ ഉദ്യാനത്തിൽ നിന്ന് മരങ്ങൾ നൽകി സഹായിക്കുകയും ചെയ്തു. ഇപ്രകാരം 1581-ൽ ആർത്തുങ്കലിൽ വിശുദ്ധ അന്ത്രയോസിന്റെ നാമധേയത്തിൽ തടിയിലും തെങ്ങോലയിലും വടക്കോട്ട് ദർശനമായി പണികഴിപ്പിച്ച ദേവാലയത്തിന്റെ പ്രതിഷ്ഠാ കർമ്മം നടന്നത് വി.അന്ത്രയോസിന്റെ തിരുനാൾ ദിനമായ നവംബർ 30-നായിരുന്നു. ഫാദർ ഗാസ്പർ പയസ് ആയിരുന്നു ആദ്യവികാരി.
1584-ൽ പള്ളിയുടെ വികാരിയായി ചുമതലയേറ്റ ഫാദർ ഫെനിഷ്യോ പള്ളിയുടെ നവീകരണത്തിൽ താല്പര്യമെടുക്കുകയും കല്ലിലും കുമ്മായത്തിലും പുതുക്കി നിർമ്മിക്കുകയും ചെയ്തു. ഫെനിഷ്യോയെ സാധാരണക്കാരായ ജനങ്ങളും ഭരണാധികാരികളും വളരെയധികം ഇഷ്ടപ്പെടുകയും ഒരു വിശുദ്ധനായി കരുതി ബഹുമാനിക്കുകയും ചെയ്തു. ജനങ്ങൾ യൂറോപ്യൻ പുരോഹിതനായിരുന്ന അദ്ദേഹത്തെ “വെളുത്ത അച്ചൻ” എന്നു ആദരപൂർവ്വം വിളിച്ചിരുന്നു. ‘വെളുത്തച്ചൻ’ എന്നത് പിന്നീട് വിശുദ്ധ സെബസ്ത്യാനോസിന്റെ മറ്റൊരു പേരായി മാറുകയാണ് ഉണ്ടായത്. 1632-ൽ ഫാദർ ഫെനോഷ്യ മരണമടയുകയും വലിയൊരു ജനാവലിയുടെ സാന്നിദ്ധ്യത്തിൽ പള്ളിയുടെ ഉള്ളിൽ തന്നെ സംസ്കരിക്കുകയും ചെയ്തു.

1640-ൽ പള്ളി പടിഞ്ഞാറോട്ട് അഭിമുഖമായി വിപുലവും മനോഹരവുമായി പുനർനിർമ്മിച്ചു. ഗതാഗതസൗകര്യങ്ങൾ പരിമിതമായിരുന്ന കാലത്ത് നിർമ്മാണാവശ്യത്തിനുള്ള കരിങ്കല്ലുകൾ വള്ളങ്ങളിലായിരുന്നു ആർത്തുങ്കലിൽ എത്തിച്ചത്. ഇക്കാലയളവിലാണ് ഇറ്റലിയിലെ മിലാനിൽ നിന്നുള്ള വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപം പള്ളിയിൽ പ്രതിഷ്ഠിക്കുന്നത്.

ബസിലിക്ക
2010 ജൂലൈ 9 നാണ് ഈ പള്ളിയെ ബസിലിക്കയായി ഉയർത്തിയത്. പള്ളിയുടെ ദീർഘകാല ചരിത്രപ്രാധാന്യം കണക്കിലെടുത്താണ് ബസിലിക്കയാക്കിയത്. കേരളത്തിലെ ഏഴാമത്തെയും ആലപ്പുഴ രൂപതയിലെ ആദ്യത്തെയും ബസിലിക്കയാണ് അർത്തുങ്കൽ.

തിരുനാൾ
എല്ലാ വർഷവും ജനുവരി 10-ന് ആരംഭിക്കുന്ന ചരിത്രപ്രസിദ്ധമായ അർത്തുങ്കൽ തിരുനാൾ ജനുവരി 27നാണ് സമാപിക്കുന്നത്. ഈ തിരുനാളിനാരംഭമായി ഉയർത്തുവാനുള്ള കൊടി പാലായിൽ നിന്നുമാണ് എത്തിക്കുക. ഈ കൊടി ആദ്യം ആലപ്പുഴ കത്തിഡ്രൽ പള്ളിയിൽ എത്തിച്ചശേഷം അവിടെ നിന്ന് അർത്തുങ്കൽ ലിലേക്ക് കൊണ്ടുപോകുന്നവഴി തുമ്പോളി മാതാവ് വിന്റെ പ്രാർത്ഥനാനുഗ്രഹങ്ങൾ ഏറ്റുവാങ്ങി തുടർന്ന് ആഘോഷമായ പ്രദക്ഷിണത്തോടൊപ്പം അന്നേ ദിവസം വൈകിട്ട് അർത്തുങ്കൽ പള്ളിയിൽ എത്തിക്കും. ഈ പെരുന്നാൾക്കാലത്ത് എല്ലാ മത വിഭാഗങ്ങളിലുമുള്ള ധാരാളം ഭക്തജനങ്ങൾ അർത്തുങ്കൽ പള്ളിയിൽ എത്തിച്ചേരുന്നു. കൊടിയ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷപെട്ടവരുമാണ് വിശുദ്ധ സെബസ്ത്യാനോസിന് നന്ദി പ്രകാശിപ്പിക്കുവാൻ പെരുന്നാളിന് എത്തുന്നത്. അവർ അടുത്തുള്ള കടൽത്തീരത്തുനിന്ന് പള്ളി വരെ മുട്ടിൽ ഇഴഞ്ഞ് വിശുദ്ധനോടുള്ള കൃതജ്ഞത കാണിക്കുന്നു. സ്വർണ്ണം, വെള്ളി, എന്നിവയിൽ തീർത്ത മനുഷ്യാവയവങ്ങളുടെയും അമ്പ്, വില്ല് എന്നിവയുടെയും രൂപങ്ങളും വിശ്വാസികൾ ഇവിടെ കാണിക്കയായി അർപ്പിക്കുന്നു. ജനുവരി 20-നാണ് പ്രധാന തിരുനാൾ. പ്രസിദ്ധമായ നാലു മണിക്കൂർ പ്രദക്ഷിണം അന്നാണ്.

എത്തിച്ചേരാനുള്ള വഴി
ഏറ്റവും അടുത്തുള്ള വിമാനത്താവളം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം, ആലുവ.
ഏറ്റവും അടുത്തുള്ള റെയിൽ‌വേ
സ്റ്റേഷൻ: ചേർത്തല.
ഏറ്റവും അടുത്തുള്ള KSRTC ബസ് സ്റ്റേഷൻ: ചേർത്തല

അർത്തുങ്കൽ വെളുത്തച്ചനും ശബരിമല അയ്യപ്പനുമായി ബന്ധപ്പെട്ട് ധാരാളം ഐതിഹ്യങ്ങൾ നിലവിലുണ്ട്. അയ്യപ്പന്റേയും വാവരുടേയും അടുത്ത സുഹൃത്തായിരുന്നു വി. ആൻഡ്രൂ എന്ന് ഫ്രാൻസിസ് ഡേയ് കേരളത്തെക്കുറിച്ച് 1863-ൽ എഴുതിയ ഗ്രന്ഥത്തിൽ വിവരിക്കുന്നു. എന്നാൽ ഐതിഹ്യങ്ങളിൽ സൂചിപ്പിക്കുന്ന വെളുത്തച്ചൻ യൂറോപ്യനായ ഫാദർ ഫെനോഷ്യ ആണെന്നാണ് മറ്റൊരു അഭിപ്രായം. കലകളിലും ദർശനങ്ങളിലും തത്പരനായിരുന്ന ഈ വൈദികശ്രേഷ്ഠൻ കളരിപ്പയറ്റ് പഠിക്കുവാനായി ചീരപ്പൻചിറയിലെത്തി. അയ്യപ്പന്റെ ഗുരുകുലവും ചീരപ്പൻചിറയായിരുന്നുവെന്നും അവിടെ ഇരുവരും സഹോദരതുല്യമായ സ്നേഹത്തോടെ താമസിച്ചു പഠിച്ചുവെന്നും ഇവരുടെ ഭാഷ്യം.

അർത്തുങ്കൽ പള്ളി ശിവക്ഷേത്രം ആയിരുന്നുവെന്നും ക്രിസ്ത്യാനികൾ അത് പള്ളിയാക്കി മാറ്റുകയായിരുന്നുവെന്നുമാണ് ആർ.എസ്.എസ് സൈദ്ധാന്തികനായ ടി.ജി മോഹൻദാസിന്റെ വാദം. ശബരിമല ദർശനം കഴിഞ്ഞെത്തുന്ന ഈ ഭാഗത്തുള്ള അയ്യപ്പഭക്തർ ഇവിടെ നില നിന്നിരുന്ന പഴയ ശ്രീകോവിലിനു നേർക്ക് നോക്കിയാണ് പ്രാർത്ഥിച്ചു മാല ഊരുന്നതെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.

Top