More muhamma

ആമുഖം
വേമ്പനാട്ടുകായലിന്റെ ഓരം ചേർന്നുള്ള ഒരു പ്രദേശം. അതിന് പടിഞ്ഞാറ് അങ്ങ് ദൂരെ അറബിക്കടൽ. കടലിനും കായലിനുമിടയി ലായി ഏതാനും കിലോമീറ്ററുകൾ മാത്രം നീണ്ടു പരന്നുകിടക്കുന്ന കരപ്പുറം ദേശം, ഈ കരപ്പുറം ദേശത്തുതന്നെ വേമ്പനാട്ടുകായലിന്റെ തീരത്തോട് ചേർന്ന് പച്ചപ്പുകളാലും കേരവൃക്ഷങ്ങളാലും സമൃദ്ധമായിട്ടുള്ള ഒരു ഗ്രാമം. കൈതവൃക്ഷത്തലപ്പുകളും വള്ളിപ്പടർപ്പുകളും തിങ്ങിനിറഞ്ഞു കാടുപിടിച്ചുകിടന്ന കായൽത്തീരത്താൽ ഒരുകാലത്തു ആരും ശ്രദ്ധിക്കപ്പെടാതിരുന്ന ഒരു പ്രദേശം. അക്കാലത്ത്

വേമ്പനാട്ടു കായലിലൂടെ കെട്ടുവള്ളങ്ങളിലും മറ്റും ദീർഘദൂരം സഞ്ചരിച്ചിരുന്നവർ തങ്ങളുടെ യാത്രാമദ്ധ്യേ അത്താഴം പാകം ചെയ്യുന്നതിനും വിശ്രമിക്കുന്നതിനുമായി ഈ തീരത്തണഞ്ഞിരുന്നു. അവർ ആ ദേശത്തെ ‘അത്താഴക്കാട്’ എന്ന് വിളിച്ചു പോന്നു. അങ്ങനെ ആ ദേശം അത്താഴക്കാട് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
അത്താഴക്കാട് ദേശത്തിൽ അത്താഴക്കാട് അഞ്ചലാഫീസ് ഉണ്ടാ യിരുന്നതായി പഴമക്കാർ പറയുന്നു.

അത്താഴക്കാട് എങ്ങനെ പിന്നീട് ഈ പേരുമായി യാതൊരു സാമ്യവും ഇല്ലാത്ത “മുഹമ്മ’യായി മാറി എന്നത് ഈ പുസ്തകത്തിലൂടെ പറയാൻ ശ്രമിച്ചിട്ടുണ്ട്.


വേമ്പനാട്ടു കായലിൽനിന്നും മത്സ്യം പിടിച്ചും കക്കവാരിയും ജീവി ച്ചിരുന്ന തീരദേശവാസികൾ, കേരവൃക്ഷങ്ങളിൽനിന്നും നാളികേരവും ഓലയും മറ്റും ആദായമെടുത്തു തേങ്ങയും, കൊപ്രയും, ചക്കിലാട്ടിയ വെളിച്ചെണ്ണയും, കൊതുമ്പും, ചിരട്ടയും വിപണനം നടത്തിയ മനുഷ്യർ. സായിപ്പ് കയർ വ്യവസായം തുടങ്ങുന്നതിന് കമ്പനികൾ സ്ഥാപിച്ചപ്പോൾ ഈ നാട്ടിലും കയർ കമ്പനികളുണ്ടായി. കയർ കമ്പനി കളിൽ ഉണ്ട് ചുറ്റുന്നതിനും, പായ നെയ്യുന്നതിനും മറ്റും പോയിരുന്ന തൊഴിലാളികൾ. കയറുണ്ടാക്കുന്നതിനായി, “തൊണ്ട്’ എന്ന് അവർ വിളിച്ചിരുന്ന നാളികേരത്തിന്റെ പുറംതോട് ശേഖരിച്ചെടുത്തു ചകിരി ക്കുളങ്ങളിൽ അത് അഴുകുന്നതിനായി കെട്ടി മൂടിയിടുകയും അതിനു ശേഷം നാളുകൾ പിന്നിടുമ്പോൾ അഴുകിയ തൊണ്ട് കരയ്ക്കെടുത്തു കല്ലിൽ വെച്ചു ഇരുമ്പുവടികൊണ്ട് തല്ലിച്ചതച്ചു അതിൽ നിന്നും ചകിരിപ്പോള കൈകൊണ്ട് കീറിയെടുത്തതിനുശേഷം ചകിരിച്ചോറുകളഞ്ഞു അലിയിച്ചെടുക്കുന്ന ചകിരി മടിയിൽ വെച്ചു പിരിച്ചു കയറാക്കി ആ കയർ മാടിയെടുത്തു, അങ്ങനെയുണ്ടാക്കുന്ന ഓരോ മുടിക്കയറും വിറ്റു അന്നന്നത്തെ ആഹാരത്തിന് വകതേടിയിരുന്ന ഒരുകൂട്ടം ജനതയുടെ നാട്.
കരപ്രമാണിമാരുടെയും ജന്മിമാരുടെയും പീഡനങ്ങൾക്കും അപമാ നങ്ങൾക്കും വിധേയരായി വലിയൊരു കാലം ജീവിച്ചുമരിച്ച പച്ച മനുഷ്യരുടെ നാട്. ഇങ്ങനെ മുഹമ്മയുടെ ചരിത്രവും ഐതീഹ്യങ്ങളും
ഒത്തിരിയൊത്തിരി…


നവോത്ഥാന നായകനായ ശ്രീനാരായണ ഗുരു തന്റെ കായൽ യാത്രക്കിടെ വള്ളത്തിൽ നിന്നും ഇറങ്ങി വിശ്രമിച്ച ദേശം. ആ സന്ദർഭത്തിൽ ഗുരുവിന്റെ ആജ്ഞയനുസരിച്ചു സർപ്പത്താന്മാരുടെയും യക്ഷിയുടെയും അറുപുലയുടെയും മറ്റും പ്രതിഷ്ടകൾ പിഴുത് കായലിൽ തള്ളിയവരുടെ ദേശം. ആ സംഭവത്തോടെ ഇവിടെ പതിയെ ഇരുട്ടുമാറി വെളിച്ചം പരക്കുകയായിരുന്നു.
രാജവാഴ്ചക്കാലത്തു കൊച്ചിയുടെ ഭാഗമായിരുന്നതും പിന്നീട് തിരുവിതാംകൂറുമായുള്ള യുദ്ധത്തിൽ പിടിച്ചെടുത്ത് തിരുവിതാം കൂറിന്റെ ഭാഗമാക്കപ്പെട്ടതുമായ ദേശം. ലോക മഹായുദ്ധത്തെത്തുടർന്ന് ഈ നാട്ടിലേക്ക് വറുതിയും കൊടും പട്ടിണിയും കടന്നുവന്ന നാളു കളിൽ ഒരുനേരത്തെ വയറുനിറയ്ക്കാനായി കപ്പത്തൊലിയും പിണ്ണാ ക്കുപോലും ഭക്ഷണമാക്കിയ മനുഷ്യരുടെ ദേശം. വറുതിക്കൊപ്പം മഹാമാരികൂടി പിടിപെട്ടപ്പോൾ നൂറുകണക്കിന് മനുഷ്യർ ഇവിടെ പുഴുക്കളെപ്പോലെ ചത്തുവീണു.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികൾ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിലൂടെ മുഹമ്മയിലും എത്തുകയായിരുന്നു. വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ സവർണ്ണർ കണ്ണിൽ ചുണ്ണാമ്പ് തേച്ചതുകാരണം ഒരുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട ശ്രീ. സി. കെ. കുഞ്ഞിക്കൃഷ്ണനെന്ന മഹാനായ മനുഷ്യൻ ജീവിച്ചിരുന്ന നാട്. പൊതുവഴികളിലും ക്ഷേത്രപരിസരത്തും, ക്ഷേത്രത്തിന് സമീപമുള്ള വഴികളിലും ഈഴവാദി പിന്നോക്കക്കാരായ മനുഷ്യർക്ക് സഞ്ചാര സ്വാതന്ത്ര്യമില്ലാതിരുന്നയവസരത്തിൽപ്പോലും ഈ വഴികളിലൂടെ യെല്ലാം ഭയലേശമില്ലാതെ തന്റേടത്തോടെ സ്വന്തം കുതിരപ്പുറത്തും ആനപ്പുറത്തും സഞ്ചരിച്ചിരുന്ന ചീരപ്പൻചിറ മൂപ്പനും അവിടുത്തെ കളരിയും. സാക്ഷാൽ ശബരിമല അയ്യപ്പൻ പൂഴിയങ്കം അഭ്യസിക്കാ നെത്തിയത് ഈ കളരിയിലായിരുന്നുവത്രെ!!
പ്രദേശത്തു രാജാവിനുവേണ്ടി കരംതീരുവയും മറ്റും പിരിച്ചെടു ത്തിരുന്ന പെരുംങ്ങിഴായിൽ, മഴത്തു, കായിക്കരക്കോട്ട, തുടങ്ങിയ കാരണവന്മാരുടെ തറവാടുകൾ ഉൾക്കൊള്ളുന്ന ദേശം.
അയിത്തവും, അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും നിറഞ്ഞു നിന്നിരുന്ന ഈ മണ്ണിൽ ജീവിച്ചവർക്ക് ഗുരു പകർന്നുനൽകിയ വെളിച്ചം അക്ഷരങ്ങളായും പിന്നീട് അഗ്നിയായും ജ്വലിച്ചു. സ്വതന്ത്ര തിരുവി താംകൂർ എന്നും അമേരിക്കൻ മോഡൽ ഭരണം എന്നുമുള്ള ദിവാൻ സർ സി. പി. രാമസ്വാമി അയ്യരുടെ പ്രഖ്യാപിത നയത്തിനെതിരെ തൊഴിലാളികളുടെയും പാവങ്ങളുടെയും സംഘടിത ശക്തി വൻ സമരാഗ്നിയായി ആഞ്ഞടിച്ചു.
പിന്നീട് ഇന്ത്യാ മഹാരാജ്യം ബ്രിട്ടീഷുകാരുടെ
കൈകളിൽനിന്നും
സ്വതന്ത്രയായി. രാജഭരണം മാറി ജനാധിപത്യ സർക്കാർ നിലവിൽ വന്നു. ജന്മി നാടുവാഴി സമ്പ്രദായം എന്നെന്നേക്കുമായി അവസാനിച്ചു. മുഹമ്മയിലും പഞ്ചായത്തു രൂപംകൊണ്ടു. ജനപ്രതിനിധികൾ ഭരണ ത്തിൽ വന്നു. ജനകീയ ഭരണത്തിൻ കീഴിൽ നാട്ടിൽ മാറ്റങ്ങളുണ്ടായി. മാറ്റങ്ങൾ ഇനിയും ഉണ്ടായിക്കൊണ്ടിരിക്കുന്നു. കൊഴിഞ്ഞുവീഴുന്ന ഓരോ നിമിഷവും ചരിത്രമായി രൂപാന്തരപ്പെടുന്നു.
മുഹമ്മയുടെ ചരിത്രവും ഇവിടുത്തെ ഐതീഹ്യങ്ങളും കുറിച്ചു വയ്ക്കണമെന്ന ഒരാഗ്രഹം വളരെ നാളായി മനസ്സിൽ തോന്നിയിട്ട്. പക്ഷേ എവിടെ തുടങ്ങണമെന്ന് ഒരു നിശ്ചയവുമുണ്ടായിരുന്നില്ല. കാര്യങ്ങൾ അറിയാമെന്ന് കരുതിയ പലരോടും ചോദിച്ചു മനസ്സി ലാക്കാൻ ശ്രമിച്ചുവെങ്കിലും പലർക്കും പല ചരിത്രവും അറിയില്ല എന്ന മറുപടിയാണ് ലഭിച്ചത്. മറ്റ് ചിലരാകട്ടെ ചില വിവരങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്നും മറ്റ് ചിലത് ശേഖരിച്ചുതരാം എന്നും ആദ്യം ഉറപ്പ് പറഞ്ഞെങ്കിലും പിന്നീട് അവരുമായി ബന്ധപ്പെടാൻ പലവട്ടം ശ്രമി ച്ചെങ്കിലും നിരാശയായിരുന്നു ഫലം. പക്ഷെ തോറ്റു പിന്മാറാൻ തയ്യാറ ല്ലായിരുന്നു. പരിശ്രമം തുടർന്നു. ഒടുവിൽ അക്ഷര സ്നേഹികളായ കുറച്ചുപേരും വിവിധ പ്രസ്ഥാനങ്ങളും വിവരങ്ങൾ നൽകി സഹായിച്ചു. അവരോട് പറയാൻ നന്ദിവാക്കുകൾ ഒന്നും പോരാതെ വരും. ശ്രീ. സി. കെ. മണി, ചീരപ്പൻചിറ, സാഹിത്യകാരൻ മുഹമ്മ രവീന്ദ്രനാഥ്, മുഹമ്മ കയർ ഫാക്ടറി തൊഴിലാളി യൂണിയൻ ഭാരവാഹിയായ ശ്രീ. കെ. സലിമോൻ, ജില്ലാ ആസൂത്രണ സമിതി അംഗം ശ്രീ. ജെ. ജയലാൽ, ആർട്ടിസ്റ്റ് ശ്രീ. ബേബി, അർത്തുങ്കൽ ബസിലിക്ക വികാരി റവ. ഡോ. യേശുദാസ് കാട്ടുങ്കൽ തൈയ്യിൽ, മാധ്യമപ്രവർത്തകരായ ശ്രീ. അനിരുദ്ധൻ, ശ്രീ. നെൽസൺ, ശ്രീ. ധനരാജ്, പോലീസ് ഓഫീ സറും സുഹൃത്തുമായ ശ്രീ. ബിജു സി. കലവൂർ, ശ്രീ. കെ.സി.

മാളികപ്പുറത്തമ്മയുടെ ദേശം
സന്തോഷ് (എസ്.ഐ., പാലാ സ്റ്റേഷൻ), മുഹമ്മയിലെ പഴക്കം ചെന്ന വിവിധ ക്ഷേത്രങ്ങളിലെ പഴയകാലത്തെയും പുതിയതുമായ ഭാരവാഹികൾ, ഒപ്പം നിന്നു സഹായിച്ച പ്രിയ സുഹൃത്ത് ശ്രീ. വിനോദ് കല്ലാപ്പുറം, ചിത്രങ്ങൾ പകർത്തുന്നതിനായി സ്വന്തം ക്യാമറ തന്നു സഹായിച്ച് സഹപ്രവർത്തക ശ്രീമതി രേഷ്മാ രവീന്ദ്രൻ, വിവിധ ഗ്രന്ഥശാലാ ഭാരവാഹികൾ എന്നിവരെക്കൂടാതെ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ധാരാളം പേർ ഇത്തരത്തിൽ സഹായിച്ചവ രാണ്. സ്ഥലപരിമിതിമൂലം എല്ലാവരുടെയും പേര് ഉൾപ്പെടുത്തുവാനാ കാത്തതിൽ സദയം ക്ഷമിക്കുക. ഇനിയും വിട്ടുപോയിട്ടുള്ള പല വിവരങ്ങളുമുണ്ടാകാം. അവയാകട്ടെ വളരെ പ്രാധാന്യമുള്ളതുമാകാം. ആകയാൽ ഇത് ഒരിക്കലും സമ്പൂർണ്ണമെന്ന് അവകാശപ്പെടുന്നില്ല. വായനക്കാരന്റെ കൈവശം മറ്റെന്തെങ്കിലും വിവരങ്ങളുണ്ടെങ്കിൽ ആയതും ഇതിൽ പറഞ്ഞിരിക്കുന്ന ചരിത്രവുമായോ ഐതീഹ്യങ്ങളു മായോ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ പകരം നിർദ്ദേശിക്കുന്ന വിവരങ്ങളും കൂടി ഉൾപ്പെടുത്തി ചർച്ച ചെയ്തു പുസ്തകം സമ്പൂർണ്ണ
മാക്കണമെന്ന് അപേക്ഷ.
മുഹമ്മ ദേശത്തിന്റെ കഴിഞ്ഞുപോയ നാളുകളിലേക്കും ഈ ദേശ വുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങളിലേക്കുമുള്ള ഒരു എത്തിനോട്ടമാണ് ഈ പുസ്തകം. ദേശസ്നേഹികൾക്കും അന്വേഷണ തല്പരർക്കും അവരുടെ അന്വേഷണ പാതയിൽ ഒരു മിന്നാമിനുങ്ങിന്റെ ഇത്തിരി വെളിച്ചമെങ്കിലും ഈ എളിയ പുസ്തകത്തിലൂടെ പകർന്നുനൽകാനാ യെങ്കിൽ എന്ന് പ്രത്യാശിക്കുന്നു.
ഒത്തിരി സ്നേഹത്തോടെ,
സി. എസ്. സുനിൽകുമാർ ചിറയിൽ, കല്ലാപ്പുറം, മുഹമ്മ പി. ഒ.
ഫോൺ: 9446946236
14

Top