ചേർത്തലയിൽ കെ.എസ്.ആർ.ടി.സി ബസും ജീപ്പും കൂട്ടിയിടിച്ചു; കോഴിക്കോട് സ്വദേശികളായ നാല് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്
ചേർത്തല: ദേശീയപാതയിൽ ചേർത്തല റെയിൽവേ സ്റ്റേഷന് മുന്നിൽ കെ.എസ്.ആർ.ടി.സി ബസും ജീപ്പും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 11.30 ഓടെയായിരുന്നു അപകടം.
അർത്തുങ്കൽ പുലിമുട്ടിൽ നിന്ന് കല്ലുമ്മക്കായ ശേഖരിക്കുന്ന കോഴിക്കോട് സ്വദേശികളായ മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റ അരയൻവളപ്പിൽ സൈനുദ്ദീൻ (34), അമീർ (33), അർഷാദ് (41), ഫൈസൽ (34) എന്നിവരെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
മുന്നിൽ സഞ്ചരിച്ചിരുന്ന ജീപ്പിന്റെ പിന്നിലേക്ക് കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജീപ്പിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ബസിന്റെ മുൻഭാഗവും മുൻചില്ലും തകർന്നു.
ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് ആർക്കും പരിക്കില്ല.
അപകടത്തെ തുടർന്ന് സ്ഥലത്ത് അൽപസമയം ഗതാഗത തടസ്സമുണ്ടായി. ചേർത്തല പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
അപകടസ്ഥലം: ചേർത്തല റെയിൽവേ സ്റ്റേഷന് മുന്നിലെ ദേശീയപാത







