സി. കെ. വാസു
മുഹമ്മയിൽ ആര്യക്കരയ്ക്ക് കിഴക്കുവശം കായലോരത്തുള്ള ചിറയിൽ വീട്ടിൽ 1918 ഒക്ടോബർ 25 നായിരുന്നു ശ്രീ. സി. കെ. വാസുവിന്റെ ജനനം. വാസുവിന്റെ അച്ഛനും അമ്മയും പഴയ പ്രമാണി കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. എന്നാൽ കുടുംബത്തിൽ നിന്നും അഞ്ഞൂറ് രൂപ മാത്രമായിരുന്നു ഭാഗം വയ്പ്പിലൂടെ വാസുവിന്റെ അച്ഛന് ലഭിച്ചത്. അമ്മയ്ക്ക് സ്വന്തം സഹോദരന്മാർ ആരും തന്നെയില്ലാ യിരുന്നു. അച്ഛൻ ആദ്യം തെങ്ങുചെത്തുതൊഴിലും, പിന്നീട് തേങ്ങാ പൊതി, മത്സ്യബന്ധനം തുടങ്ങിയ തൊഴിലുകളിലും ഏർപ്പെട്ടിരുന്നു. അദ്ദേഹം നന്നായി മദ്യപിക്കുകയും ചെയ്തിരുന്നു. അമ്മ വീട്ടുജോലി നോക്കിയും കയർ കച്ചവടത്തിലൂടെയും ചെറിയ വരുമാനമുണ്ടാക്കി യിരുന്നു. വാസു ഉൾപ്പെടെ ഈ ദമ്പതികൾക്ക് നാല് മക്കളായിരുന്നു.
മുഹമ്മ സി. എം. എസ്. സ്കൂളിലും തണ്ണീർമുക്കം ഗവൺമെന്റ് സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ വാസുവിന് വീട്ടിലെ ദാരിദ്ര്യവും കഷ്ടപ്പാടും കാരണം തുടർന്ന് പഠിക്കാൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് പതിനാലാമത്തെ വയസ്സിൽ മുഹമ്മ തൈമറ്റത്തിൽ ടി. ആർ. നാരായണന്റെ കയർ ഫാക്ടറിയിൽ പുഞ്ചവലി ജോലിക്കായി പ്രവേശിച്ചതോടെ ഞാനുമൊരു തൊഴിലാളിയായി’ എന്ന് സി. കെ. വാസു തന്റെ ആൽമകഥയിൽ പറയുന്നുണ്ട്.
1936-ൽ തന്റെ 18-ാമത്തെ വയസ്സിൽ വാസു കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. 1943 ആഗസ്റ്റ് 10-ാം തീയതിയാണ് മുഹമ്മയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റു പാർട്ടി സെൽ രൂപീകരിച്ചത്. രൂപീകരണ സമയത്തുണ്ടാ യിരുന്ന അഞ്ചംഗ കമ്മറ്റിയുടെ സെക്രട്ടറി വാസുവായിരുന്നു. എ. വി. പരമേശ്വരൻ, ടി. എസ്. പുരുഷോത്തമൻ, ഓ. കെ. വിശ്വനാഥൻ, കടകംശ്ശേരി നാരായണൻ എന്നിവരായിരുന്നു കമ്മറ്റിയിലെ മറ്റ് നാലംഗങ്ങൾ. 1938 ആഗസ്റ്റ് മാസത്തിൽ മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണി യൻ രജിസ്റ്റർ ചെയ്യപ്പെട്ടതു മുതൽ യൂണിയന്റെ പ്രവർത്തകനായിരുന്നു.
1938-ൽത്തന്നെ ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ തൊഴിലാ ളികൾ കൂലിക്കൂടുതൽ ലഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു സംഘടിത പണിമുടക്കു സമരത്തിലേക്ക് നീങ്ങുകയുണ്ടായി. ഈ സമരം വിജയിപ്പിക്കുന്നതിന് യൂണിയന്റെ നേതൃത്വത്തിൽ രൂപീകരിക്ക പ്പെട്ട ശ്രീ. സി. കെ. വാസു ഉൾപ്പെട്ട ആക്ഷൻ കൗൺസിൽ നിർണ്ണായ കമായ പങ്കാണ് വഹിച്ചത്. തിരുവിതാംകൂറിലെ തൊഴിലാളി സമരങ്ങ ളുടെ ശ്രദ്ധേയമായ ഒരു തുടക്കം എന്നനിലയിൽ സ്ഥാനംപിടിച്ച ഈ സമരത്തിലൂടെ തൊഴിലാളികളുടെ കൂലിക്കൂടുതൽ എന്ന ആവശ്യം അംഗീകരിക്കാൻ ആദ്യമായി കയർ ഫാക്ടറി തൊഴിലാളികൾ തയ്യാറായി. തൊഴിലാളികൾക്ക് സമരത്തെത്തുടർന്ന് ഒരണ കൂലി കൂടുതൽ കിട്ടിയെന്നു മാത്രമല്ല തൊഴിലാളികളെ തങ്ങളുടെ അവകാശ ങ്ങളെക്കുറിച്ചു കൂടുതലായി ചിന്തിപ്പിക്കുന്നതിനും ഈ സമരം
ഇടയാക്കി.
1942 43 കാലഘട്ടത്തിൽ യുദ്ധത്തിനെതിരായും സോവിയറ്റ് ചേരിക്കും, ഐക്യരാഷ്ട്രങ്ങൾക്കും അനുകൂലമായും തൊഴിലാളിക ളെയും സാധാരണ ജനങ്ങളെയും അണിനിരത്തുന്നതിന് യൂണിയൻ ശ്രദ്ധനൽകിയിരുന്നു. ജാപ്പുവിരുദ്ധ പ്രചാരണവുമായി ബന്ധപ്പെട്ടു വാസുവും, കൂടെയുണ്ടായിരുന്ന എ. വി. പരമേശ്വരനും ചേർന്ന് മുഹമ്മ യിലെ അന്നത്തെ പ്രമാണിമാരായിരുന്ന ചിലമ്പിശ്ശേരി വീട്ടിൽ ലഘു ലേഖകളുമായി ചെന്നപ്പോൾ കോൺഗ്രസ്സ് നേതാവായിരുന്ന സി. കെ. കുഞ്ഞുകൃഷ്ണൻ രണ്ടാളെയും പിടലിക്ക് പിടിച്ചുതള്ളി പടിക്ക് പുറത്താക്കിയ സംഭവമുണ്ട്. ടിയാൻ ജപ്പാൻ അനുകൂല നിലപാടുള്ള യാളായിരുന്നു.
പുന്നപ്രവയലാർ സമരത്തിനായി മുഹമ്മ യൂണിയന്റെ നേതൃത്വ ത്തിൽ രൂപീകരിക്കപ്പെട്ട് പുത്തനങ്ങാടി കേന്ദ്രീകരിച്ചു പ്രവർത്തിച്ചി രുന്ന സബ് ഓഫീസ് അതിർത്തിയിലുള്ള ക്യാമ്പുകളെ നയിക്കാനുള്ള ആക്ഷൻ കൗൺസിലിന്റെ കൺവീനറായിരുന്നു വാസു. സമരത്തിന് മുൻപ് 1122 കന്നിമാസം ആദ്യം മുതൽ ഫാക്ടറിക്കമ്മറ്റിയും വാർഡ് ട്രേഡ് കൗൺസിലും സംഘടിപ്പിച്ചിരുന്നു. 26-ാം തീയതി രാവിലെ യൂണിയനതിർത്തിയിലുള്ള മുഴുവൻ ക്യാമ്പുകളിലെയും സഖാക്കൾ അതാത് സബ് ആഫീസുകളിൽ എത്തണമെന്ന് ഏർപ്പാടു ചെയ്തതിൻ പ്രകാരം എല്ലാ സ്ഥലത്തുനിന്നും വാളന്റിയർമാർ മാരാരിക്കുളത്തു എത്തുകയുണ്ടായി. എന്നാൽ പുത്തനങ്ങാടി സബ് ആഫീസിൽനിന്നുള്ള വാസു അടക്കമുള്ള വാളണ്ടിയർ മാർ കൃത്യമായി എത്താൻ കഴിയാതെ ഒമ്പതു മണിക്ക് ശേഷമാണ് മാരാരിക്കു ളത്ത് എത്തിയത്. അവരെത്തിയ പ്പോഴേയ്ക്കും അവിടെ പോലീസ് വെടിവയ്പ്പ് കഴിഞ്ഞിരുന്നു. മാരാരി ക്കുളം പാലത്തിന് മുകൾ വശമുള്ള കശുമാവിൽ കയറി നിന്നാണ് പോലീസ് വെടിവെച്ചത്. പാടത്തു രാമൻ കുട്ടി, തോട്ടത്തുശ്ശേരി കുമാരൻ, ആശാരികുമാരൻ, മാങ്കൂട്ട ത്തിൽ ഗോവിന്ദൻ, പതിനാലുചിറ യിൽ ചെല്ലപ്പൻ എന്നിവർ രക്ത സാക്ഷികളായി. ഇതേത്തുടർന്ന് വാസു ഉൾപ്പെടെയുള്ള സഖാക്കൾ തിരിച്ചുപോരുകയും അവർ പൂജവെളി ക്യാമ്പിലെത്തുകയും ചെയ്തു. ഈ സമയത്തു കഠാരി വാസു എന്നൊരാൾ ഒറ്റുകാരനായി വരുകയും ക്യാമ്പംഗങ്ങൾ അയാളെ മുറിയിൽ പൂട്ടിയിടുകയും ചെയ്തു. കുറച്ചുകഴിഞ്ഞു പോലീസും പട്ടാളവും അവിടെയെത്തിയതിനെ ത്തുടർന്ന് തൊഴിലാളികളെല്ലാം ചിതറിയോടിപ്പോയി. പുന്നപ്രയിലെയും, മാരാരിക്കുളത്തെയും, വയലാറിലെയും വെടി വയ്പ്പിനുശേഷം 27-ാം തീയതി ഉച്ചകഴിഞ്ഞു മൂന്നുമണിയോടെ മുഹമ്മ കയർഫാക്ടറി വർക്കേഴ്സ് യൂണിയനാഫീസും ആഫീക് പുത്തന ങ്ങാടിയിലുണ്ടായിരുന്ന കൊട്ടകയും, പട്ടാളവും, പോലീസും നാട്ടു പ്രമാണിമാരും ചേർന്ന് തീയിട്ട് നശിപ്പിച്ചു.
ഈ സംഭവങ്ങൾക്കുശേഷം വാസു ഒളിവിൽപ്പോയി. വൈക്കം, കോയമ്പത്തൂർ, പള്ളുരുത്തി, മണ്ണഞ്ചേരി, കുട്ടമംഗലം, കൈനകരി, ചെറുകര, കോട്ടയം, മാന്നാർ, മാട്ടുപ്പെട്ടി, വയനാട് എന്നിവിടങ്ങളിൽ ഒളിവുജീവിതം നയിച്ചു. ടി. വി. പുരത്തു ഒരു ചെത്തുതൊഴിലാളിയുടെ വീട്ടിൽ ഒളിച്ചു താമസിക്കവെ പോലീസ് പിടിയിലായി. 1949 ജൂലായ് 31 നായിരുന്നു ഈ സംഭവം. കടുത്ത പോലീസ് മർദ്ദനം സഹിക്കവയ്യാ തായപ്പോൾ ലോക്കപ്പിലുണ്ടായിരുന്ന സഖാക്കളുമായി വാസു നിരാ ഹാരസമരം നടത്തി. നിരാഹാരം തുടങ്ങി 11-ാം ദിവസം കോട്ടയത്തെ ലോക്കപ്പിൽ നിന്നും എല്ലാവരെയും ഒരുദിവസം രാത്രി മുണ്ടക്കയം പോലീസ് ലോക്കപ്പിലേക്ക് മാറ്റി. അതിനുശേഷം നിരാഹാരം അവസാ നിപ്പിച്ചു ഭക്ഷണം കഴിച്ചു. അവിടുത്തെ പോലീസുകാർ മർദ്ദിച്ചിരു ന്നില്ല. കൂടാതെ ലോക്കപ്പിൽ ചില സൗകര്യങ്ങളും നല്ല ഭക്ഷണവും ഒരുക്കിക്കൊടുക്കുകയും ചെയ്തു.
കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്ന ദിവസങ്ങളിൽ പോലീസ് ഭക്ഷണം നൽകാൻ തയ്യാറാകാതിരുന്നത് തുടർന്നപ്പോൾ സഹപ്രവർത്തകരുമായി കൂടിയാലോചിച്ചു തങ്ങൾക്ക് ഭക്ഷണം കിട്ടണമെന്നാവശ്യപ്പെട്ടുകൊണ്ടു കോടതിയിൽക്കയറിനിന്ന് മുദ്രാ വാക്യം വിളിച്ചു. ഇതുകണ്ട് മജിസ്ട്രേറ്റ് ഇറങ്ങിപ്പോവുകയും ഭക്ഷണം വാങ്ങി നൽകാൻ മജിസ്ട്രേറ്റ് പോലീസിനോടാവശ്യപ്പെടുകയും ചെയ്തു. എന്നാൽ പോലീസ് ഭക്ഷണം വാങ്ങി നല്കിയില്ലെന്നു മാത്രമല്ല കോടതിയിൽക്കയറിനിന്ന് മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ സമരക്കാർക്കെതിരെ മറ്റൊരു കേസുകൂടി ചാർജ്ജുചെയ്യുകയും ചെയ്തു. ദീർഘനാളത്തെ കേസ് നടത്തിപ്പിനുശേഷം കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് വാസു ജയിൽ മോചിതനായി.
ഒളിച്ചുതാമസക്കാരെ സംബന്ധിച്ചിടത്തോളം സി. കെ. വാസുവിന്റെ ചിറയിൽകുടുംബവീട് തന്ത്രപ്രധാനമായ ഒരു ഇടത്താവളമായിരുന്നു. 1948-ൽ ഒളിവിലായ നേതാക്കളെ കാണുന്നതിനായി പുതുപ്പള്ളി രാഘവൻ, കാമ്പിശ്ശേരി കരുണാകരൻ, തോപ്പിൽ ഭാസി, തുടങ്ങിയവർ രഹസ്യമായി ചിറയിൽ വീട്ടിൽ എത്തുമായിരുന്നു. ഒളിവിലായിരുന്ന ആർ. ശങ്കരനാരായണൻ തമ്പിയും ഇടയ്ക്കിടെ ആ വീട്ടിലെത്തി യിരുന്നു. അദ്ദേഹമാണ് പിന്നീട് 1957-ലെ ഇ. എം. എസ്. മന്ത്രിസഭാ കാലത്തു നിയമസഭാ സ്പീക്കറായത്.
മുഹമ്മയിൽ 1943-ൽ രൂപീകരിച്ച അഞ്ചംഗ പാർടി സെല്ലിന്റെ സെക്രട്ടറിയായിരുന്നു സി.കെ. വാസു.പുന്നപ്ര-വയലാർ സമരകാലത്ത് പുത്തനങ്ങാടി കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന സബ് ഓഫീസ് അതിർത്തിയിലുള്ള ക്യാമ്പുകളെ നയിക്കാനുള്ള കമ്മിറ്റിയുടെ കൺവീനറായിരുന്നു. 1918-ൽ കായിപ്പുറം ചാലയിൽ ജനിച്ചു. 16-ാമത്തെ വയസിൽ കയർ തൊഴിലാളിയായി. 1941-ൽ ഗുഡേക്കർ കമ്പനിയിൽ ജോലിക്കു കയറി. 1944-ലെ തൊഴിൽ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് ആദ്യമായി മർദ്ദനമേറ്റത്. അതോടെ ഫാക്ടറി തൊഴിൽ അവസാനിപ്പിച്ച് മുഴുവൻ സമയ പാർടി പ്രവർത്തകനായി.

