മുഹമ്മയ്ക്ക് അഭിമാന നിമിഷം: ഡോ. ജെസ്സി വർഗീസിന് ഡോക്ടറേറ്റ്
വിദ്യാഭ്യാസ രംഗത്തെ സമർപ്പിത സേവനത്തിനും ഗവേഷണ മികവിനും മറ്റൊരു പൊൻതൂവൽ കൂടി ചാർത്തി മുഹമ്മയുടെ അഭിമാനമായി മാറുകയാണ് ഡോ. ജെസ്സി വർഗീസ്.
മുഹമ്മ കളരിക്കൽ പരേതനായ കെ. സി. വർഗീസിന്റെയും മറിയാമ്മ വർഗീസിന്റെയും മകളായ ജെസ്സി വർഗീസിന് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, ജയ്പൂരിൽ നിന്ന് പി.എച്ച്.ഡി. (ഡോക്ടറേറ്റ്) ലഭിച്ചു.
“സ്റ്റുഡന്റ് പോലീസ് കേഡറ്റുകളിലും സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ അല്ലാത്ത വിദ്യാർത്ഥികളിലും ദുരന്തനിവാരണ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള അവബോധവും സാമൂഹിക പ്രതിബദ്ധതയും – ഒരു വിശകലനാത്മക പഠനം” എന്ന വിഷയത്തിലാണ് അവർ ഗവേഷണം നടത്തിയത്.
പ്രത്യേക പരിശീലനം ലഭിക്കുന്ന വിദ്യാർത്ഥികളിൽ സാമൂഹിക ഉത്തരവാദിത്തബോധവും ദുരന്തസാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള കഴിവും ഗണ്യമായി വർധിക്കുന്നതായി ഗവേഷണ പഠനം ചൂണ്ടിക്കാട്ടുന്നു. വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിനും സമൂഹസേവന മനോഭാവത്തിനും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പ്രാധാന്യം ഈ പഠനം വ്യക്തമാക്കുന്നു.
വിദ്യാഭ്യാസ മേഖലയിലെ ദീർഘകാല സേവനത്തിലൂടെ നിരവധി വിദ്യാർത്ഥികളുടെ ജീവിതത്തിൽ വെളിച്ചമായി മാറിയ ജെസ്സി വർഗീസ്, കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലും, കറ്റാനം സി.എം.എസ്. ഹൈസ്കൂളിലും പ്രഥമാധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ സി.എൻ.ഐ. ബുക്കാനൻ ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രിൻസിപ്പലായും അവർ മികച്ച നേതൃത്വം നൽകിയിട്ടുണ്ട്.
വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ദേശീയതലത്തിലുള്ള അംഗീകാരവും പുരസ്കാരവും നേടിയിട്ടുള്ള ഡോ. ജെസ്സി വർഗീസിന്റെ ഈ പുതിയ നേട്ടം മുഹമ്മയ്ക്കും മുഴുവൻ നാടിനും അഭിമാന നിമിഷമാണ്.

