നെഹ്റു ട്രോഫിക്ക് മുമ്പേ ‘തുഴച്ചിൽക്കാരെ’ ചൊല്ലി വിവാദം; 25% പരിധി കടന്നെന്ന് പരാതി!
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ചില ചുണ്ടൻവള്ളങ്ങളിലെ തുഴച്ചിൽക്കാരെ ചൊല്ലി പരാതി ശക്തമാകുന്നു.
ആകെ തുഴച്ചിൽക്കാരിൽ 25 ശതമാനത്തിൽ കൂടുതൽ ഇതരസംസ്ഥാനക്കാർ പാടില്ലെന്നതാണ് ചട്ടം. എന്നാൽ ചില ചുണ്ടൻവള്ളങ്ങളിൽ ഈ പരിധിയേക്കാൾ കൂടുതൽ ഇതരസംസ്ഥാനക്കാരായ പ്രൊഫഷണൽ തുഴച്ചിൽക്കാരെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ആരോപണം.
മത്സരിക്കുന്ന ചില ക്ലബ്ബുകൾ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവരെ അയോഗ്യരാക്കണമെന്ന വ്യവസ്ഥ കർശനമായി നടപ്പാക്കണമെന്നും ആവശ്യമുയരുന്നു.
പരിശീലനം മുതൽ പരിശോധന വേണം
മത്സരത്തിന് തൊട്ടുമുൻപ് മാത്രം പരിശോധിച്ചാൽ പോരെന്നും പരിശീലനഘട്ടം മുതൽ തുഴച്ചിൽക്കാരുടെ തിരിച്ചറിയൽ രേഖകളും ഔദ്യോഗിക പട്ടികയും ഒത്തുനോക്കണമെന്നും വള്ളംകളി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
യൂണിഫോമും ഐഡി കാർഡും നിർബന്ധം
മത്സരദിവസം എൻ.ടി.ബി.ആർ. നൽകുന്ന യൂണിഫോമും ഐഡി കാർഡും തുഴച്ചിൽക്കാർ നിർബന്ധമായും ധരിക്കണം. ഇവയില്ലാത്ത തുഴച്ചിൽക്കാരുള്ള ചുണ്ടൻവള്ളങ്ങളെ മത്സരത്തിൽ പങ്കെടുപ്പിക്കില്ല.
മത്സരദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് മുൻപ് മാസ് ഡ്രില്ലിൽ പങ്കെടുക്കണം. പങ്കെടുക്കാത്ത ക്ലബ്ബുകളുടെ ബോണസിൽ 50 ശതമാനം കുറവ് വരുത്തും.
മത്സരവള്ളങ്ങളിൽ രാഷ്ട്രീയമോ മതപരമോ ആയ ചിഹ്നങ്ങൾ പ്രദർശിപ്പിക്കാനും വിലക്കുണ്ട്.
നെഹ്റു ട്രോഫിയുടെ ആവേശം ഉയരുന്നതിനിടെ ഉയർന്ന ഈ പരാതി ഇനി സംഘാടകർ എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് വള്ളംകളി പ്രേമികൾ ഉറ്റുനോക്കുന്നത്.







