മുഹമ്മയുടെ മണമായിരുന്ന കൈതക്കാടുകൾ: കാലം കവർന്നൊരു പച്ചപ്പിന്റെ ഓർമ്മ

മുഹമ്മയുടെ മണമായിരുന്ന കൈതക്കാടുകൾ: കാലം കവർന്നൊരു പച്ചപ്പിന്റെ ഓർമ്മ
Share Email

ഒരുകാലത്ത് മുഹമ്മയെ തിരിച്ചറിയാൻ കായലിന്റെ ഓളങ്ങൾ മാത്രമല്ല, കാറ്റിലൊഴുകിയെത്തുന്ന കൈതപ്പൂവിന്റെ മധുരഗന്ധവും മതിയായിരുന്നു. വഴിയോരങ്ങളിലും ചതുപ്പുനിലങ്ങളിലും തോട്ടിൻകരകളിലും പച്ചപ്പിന്റെ മതിലുപോലെ വളർന്നുനിന്ന കൈതക്കാടുകൾ മുഹമ്മയുടെ പ്രകൃതിയുടെയും ഗ്രാമീണ ജീവിതത്തിന്റെയും അവിഭാജ്യഘടകമായിരുന്നു. എന്നാൽ ഇന്ന് ആ കൈതക്കാടുകൾ ഓർമ്മകളുടെ താളുകളിലേക്ക് ഒതുങ്ങിക്കഴിഞ്ഞു.

മുഹമ്മയുടെ ജീവിതത്തോട് ചേർന്നുനിന്ന കൈത

മുഹമ്മയിലെ ജനങ്ങളുടെ ജീവിതത്തിൽ കൈതച്ചെടിക്ക് ഒരു സസ്യത്തിന്റെ സ്ഥാനം മാത്രമായിരുന്നില്ല. കുഞ്ഞുങ്ങൾ കിടന്നുറങ്ങിയ പായ മുതൽ ജീവിതത്തിന്റെ അവസാനയാത്രയിൽ ഉപയോഗിച്ചിരുന്ന ചിതവരെ കൈത മനുഷ്യജീവിതത്തോടൊപ്പം സഞ്ചരിച്ചു.

സ്ത്രീകൾ കൈതോല ചെത്തി വെയിലത്ത് ഉണക്കി മനോഹരമായ തച്ചുപായ, മെത്തപ്പായ, ഉണക്കുപായ, തൂതുപായ എന്നിവ നെയ്തിരുന്നു. വട്ടിയും കുട്ടയും ഉൾപ്പെടെ നിരവധി കരകൗശല വസ്തുക്കൾ കൈതോലയിൽ നിന്നുണ്ടാക്കി കുടുംബം പുലർത്തിയിരുന്ന കുടുംബങ്ങൾ മുഹമ്മയിൽ ഒരുപാടുണ്ടായിരുന്നു.

മുഹമ്മയുടെ ഗ്രാമവഴികളിലെ മറക്കാനാകാത്ത കാഴ്ചകൾ

കൈതവേർ കൊണ്ട് ചൂലുകൾ നിർമ്മിച്ച് വീടുവീടായി വിറ്റ് ജീവിതം മുന്നോട്ടുകൊണ്ടുപോയവരും, പായകൾ ചുരുട്ടി തോളിലേറ്റി ഗ്രാമങ്ങൾ തോറും കയറിയിറങ്ങിയ കച്ചവടക്കാരും ഒരുകാലത്ത് മുഹമ്മയുടെ തനതായ കാഴ്ചകളായിരുന്നു.

ആലപ്പുഴയിലെ കലവൂരും കോട്ടയം ജില്ലയിലെ ഉല്ലലയും കൈതപ്പായ വ്യാപാരത്തിന്റെ പ്രധാന കേന്ദ്രങ്ങളായിരുന്നു. അന്നൊരുകാലത്ത് പായ നെയ്യാൻ അറിയുന്ന നവവധു ഒരു കുടുംബത്തിന്റെ അഭിമാനമായിരുന്നു.

കൈതച്ചക്കയുടെ മണവും ബാല്യകാല ഓർമ്മകളും

പഴുത്ത കൈതച്ചക്കയുടെ മണം ഇന്നും പലർക്കും ബാല്യകാലത്തെ ഓർമ്മിപ്പിക്കുന്നു. കൈതച്ചക്ക പഴുത്താൽ കാക്കകളും ഉപ്പന്മാരും ആദ്യം എത്തുമായിരുന്നു.

ചില രാജ്യങ്ങളിൽ ഇന്നും കൈതച്ചക്ക സുഗന്ധവസ്തുക്കളുടെയും ഔഷധ നിർമ്മാണത്തിന്റെയും ഭാഗമാണ്.

കൈതക്കാലുകൾ ഉപയോഗിച്ച് ഓലപ്പുരകൾ കെട്ടുകയും കച്ചിത്തുറു ഒരുക്കുകയും ചെയ്തിരുന്നു. കുട്ടികൾ വോളിബോൾ കോർട്ടിന്റെ തൂണുകൾ പോലും കൈതക്കാലുകൾ കൊണ്ടാണ് നിർമ്മിച്ചിരുന്നത്.

അതുകൊണ്ടുതന്നെ കൈതത്തിൽ, കൈതവളപ്പിൽ, കൈതക്കുഴി, കൈതക്കാട് എന്നിങ്ങനെ നിരവധി സ്ഥലനാമങ്ങളും മുഹമ്മയുടെ മണ്ണിൽ ജന്മമെടുത്തു.

മുഹമ്മയിൽ കൈതക്കാടുകൾ ഇല്ലാതായതെങ്ങനെ?

കാലം മാറി. വിശാലമായ ചതുപ്പുനിലങ്ങളും പുരയിടങ്ങളും കുറഞ്ഞു. വികസനത്തിന്റെ പേരിൽ കൈതക്കാടുകൾ വെട്ടിനീക്കപ്പെട്ടു.

അതോടൊപ്പം ആധുനിക ബെഡുകളും ഫോം മെത്തകളും വിപണി കീഴടക്കിയപ്പോൾ കൈതപ്പായകൾക്ക് ആവശ്യക്കാർ കുറഞ്ഞു. ഒരുകാലത്ത് ഓരോ വീട്ടിലും ഉണ്ടായിരുന്ന കൈതപ്പായകൾ ഇന്ന് അപൂർവ കാഴ്ചയായി മാറിയിരിക്കുന്നു.

എന്നാൽ പരിസ്ഥിതി വിദഗ്ധർ ഓർമ്മിപ്പിക്കുന്നത് മറ്റൊരു സത്യമാണ്.

കൈതച്ചെടികൾ ഭൂഗർഭജല സംരക്ഷണത്തിനും വെള്ളക്കെട്ടുകളിലെ മത്സ്യപ്രജനനത്തിനും നിർണായക പങ്കുവഹിക്കുന്ന പ്രകൃതിയുടെ കാവൽക്കാരാണ്.

മുഹമ്മയ്ക്ക് വീണ്ടും കൈതയുടെ പച്ചപ്പൊരുക്കാം

ശേഷിക്കുന്ന കൈതച്ചെടികളെ സംരക്ഷിച്ച് കുടുംബശ്രീ പോലുള്ള കൂട്ടായ്മകളിലൂടെ പഞ്ഞിനിറച്ച മെത്തപ്പായകൾ, കരകൗശല ഉൽപ്പന്നങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവ നിർമ്മിക്കാനായാൽ വലിയ തൊഴിൽസാധ്യതയും വിപണിയും തുറക്കാമെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

പല ഇനത്തിലുള്ള കൈതകളിൽ എട്ടുവരി മുള്ളുകളുള്ള കൈതയ്ക്ക് വിശ്വാസികൾ ഇന്നും പ്രത്യേക ദിവ്യപരിവേഷം നൽകുന്നുണ്ട്.

മുഹമ്മയുടെ മണം വീണ്ടും തിരികെയെത്തട്ടെ

മുഹമ്മയുടെ ചരിത്രം പറയുമ്പോൾ കൈതക്കാടുകളെ മറക്കാനാവില്ല. അവ വെറും ചെടികളായിരുന്നില്ല; ഒരു ഗ്രാമത്തിന്റെ ഉപജീവനവും സംസ്കാരവും പ്രകൃതിയുമായുള്ള ആത്മബന്ധവും ആയിരുന്നു.

ഇന്ന് ഇല്ലാതായ കൈതക്കാടുകളെക്കുറിച്ചുള്ള ഓർമ്മകൾ മാത്രം മതിയാകില്ല. അവശേഷിക്കുന്ന കൈതകളെ സംരക്ഷിക്കുകയും പുതുതായി കൈത വളർത്തുകയും ചെയ്യേണ്ടത് മുഹമ്മയുടെ പ്രകൃതിപൈതൃകം അടുത്ത തലമുറയ്ക്ക് കൈമാറാനുള്ള ഉത്തരവാദിത്തമാണ്.

കാറ്റിൽ വീണ്ടും കൈതപ്പൂവിന്റെ മണം നിറയുന്ന ഒരു മുഹമ്മ… അതാണ് പ്രകൃതിയെ സ്നേഹിക്കുന്ന ഓരോ മുഹമ്മക്കാരന്റെയും സ്വപ്നം.

Share Email
Top