ഷട്ടിൽ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി മരണം; മണ്ണഞ്ചേരി യുവ സോഫ്റ്റ്വെയർ എൻജിനിയർ ദേവാനന്ദന് ദാരുണാന്ത്യം
കാക്കനാട്: ജീവിതത്തിന്റെ സ്വപ്നങ്ങൾ നിറവേറ്റാൻ അധ്വാനിച്ചിരുന്ന ഒരു യുവ സോഫ്റ്റ്വെയർ എൻജിനിയറുടെ യാത്ര ഒരു നിമിഷത്തെ അപകടത്തിൽ അവസാനിച്ചു.
കൊച്ചിയിലെ ഇൻഫോപാർക്ക് റോഡിൽ ഉണ്ടായ ദാരുണ വാഹനാപകടത്തിൽ ആലപ്പുഴ മണ്ണഞ്ചേരി കാവുങ്കൽ ദേവാലയം സ്വദേശിയായ ദേവാനന്ദൻ (27) മരണപ്പെട്ടു. ആർ. കുഞ്ഞുമോന്റെയും ഷൈലജയുടെയും ഏകമകനാണ്.
ഇൻഫോപാർക്കിലെ സ്വകാര്യ സോഫ്റ്റ്വെയർ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ദേവാനന്ദൻ, സുഹൃത്തുക്കളോടൊപ്പം ടർഫിൽ ഷട്ടിൽ ബാഡ്മിന്റൺ കളി കഴിഞ്ഞ് സമീപത്തെ കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
പുലർച്ചെ 2.30-ഓടെ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുത തൂണിൽ ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഡോർ തകർന്നു, യാത്രക്കാരിൽ മൂന്നുപേർ പുറത്തേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ ദേവാനന്ദനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ കാറിലുണ്ടായിരുന്ന വിവിധ ഐ.ടി. കമ്പനികളിലെ ജീവനക്കാരായ ആര്യജിത്ത്, സിദ്ധാർഥ്, അർജുൻ, ആദർശ് എന്നിവർക്ക് പരിക്കേറ്റു. ഇവരിൽ ആര്യജിത്തിന്റെ നില ഗുരുതരമാണെന്നാണ് വിവരം.
യുവാവിന്റെ അപ്രതീക്ഷിത വേർപാട് മണ്ണഞ്ചേരിയിലും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമിടയിൽ വലിയ ദുഃഖമാണ് സൃഷ്ടിച്ചിരിക്കുന്നത്. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







