മുഹമ്മയിലെ റോഡും പരിസരവും ആകെ പൊടിപൂരം; ഇരുചക്ര കാൽനട യാത്രക്കാർ ദുരിതത്തിൽ


മുഹമ്മ റോഡിലും പരിസരങ്ങളിലുമുള്ള പൊടിശല്യം മൂലം ഇരുചക്ര- കാൽനട യാത്രക്കാർ ദുരിതത്തിൽ. ദേശീയപാതയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി ലോറികളിൽ കൊണ്ടുപോകുന്ന മണൽ റോഡിൽ തെറിച്ചു വീഴുന്നു, കടുത്ത വേനലിൽ റോഡിൽ വീണുകിടക്കുന്ന മണൽ ഉണങ്ങി വ്യാപകമായി പൊടി ഉയരുന്നതാണ് കാരണം.
വാഹനങ്ങൾ വേഗത്തിൽ കടന്നുപോകുമ്പോൾ റോഡ് പൊടിയിൽ മുങ്ങും. യാത്രക്കാർ കണ്ണടച്ച് വാഹനം ഓടിക്കേണ്ട സ്ഥിതിയാണ്. മാസ്ക് ഇല്ലാതെ റോഡിൽ ഇറങ്ങാനാകില്ല. അപകടങ്ങളും വർധിച്ചു വരികയാണ്. റോഡിന് ഇരുവശങ്ങളിൽ കൂടികിടക്കുന്ന മണലവശിഷ്ടങ്ങൾ ഇരുചക്ര വാഹനങ്ങൾ തെന്നി വീഴുന്നതിനും കാരണമാകുന്നുണ്ട്.ഒട്ടേറെ വ്യാപാരികളും ഓട്ടോ -ടാക്സി സ്റ്റാൻഡുകളിലെ ഡ്രൈവർമാരും മണൽ ലോറികളിൽ നിന്നുള്ള പൊടിശല്യത്തിൽ വലയുന്നു.
വേമ്പനാട്ട് കായലിൽ കണ്ണങ്കര മേഖലയിൽ നിന്നാണ് ദേശീയപാത നിർമാണത്തിന് മണൽ കൂടുതലായി ശേഖരിക്കുന്നത്. 24 മണിക്കൂറും ഇതിനായി നൂറു കണക്കിന് ട്രിപ്പുകളാണ് ലോറികൾ നടത്തുന്നത്. മണൽ ഇറക്കിയശേഷം ലോറി കഴുകാതെയും ടർപ്പോളിൻ കൊണ്ട് മൂടാതെയുമാണ് മണൽ കയറ്റാൻ പായുന്നത്. വാഹന യാത്രക്കാരുടെ കണ്ണിൽ പൊടി വിതറിയുള്ള ലോറികളുടെ സഞ്ചാരം വ്യാപക പരാതിയ്ക്ക് കാരണമായതിനെ തുടർന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ലോറി ഡ്രൈവർമാർക്ക് ബോധവൽക്കരണം നടത്തിയെങ്കിലും പഴയ സ്ഥിതി തുടരുകയാണ് എന്നാണ് നാട്ടുകാരുടെ ആക്ഷേപം.

Top