ദുരന്തങ്ങൾ വിട്ടൊഴിയുന്നില്ല; കുടുംബം സഹായം തേടുന്നു
PUBLISHED: OCTOBER 24, 2025
ആലപ്പുഴ ജീവിതത്തിൽ ഒന്നിനു പിറകെ ഒന്നായി ദുരിതങ്ങൾ ഏറ്റുവാങ്ങിയവരാണ് പഴവീട് പിഎംസി ആശുപത്രിക്കു സമീപത്തെ വിജയഭവനത്തിൽ മോഹൻകുമാറും (70) മക്കളും. വീഴ്ചയിൽ ഇടുപ്പെല്ല് പൊട്ടി കട്ടിലിലാണ് മോഹൻകുമാറിന്റെ ജീവിതം. മാനസികാരോഗ്യ പ്രശ്നങ്ങളുള്ള മൂത്തമകൻ മനു (34)വും ചെറുപ്പം മുതലേ ചികിത്സയിലാണ്. നാലു വർഷം മുൻപ് മോഹൻകുമാറിന്റെ ഭാര്യ മരിച്ചു. വീടിന്റെ അത്താണിയായിരുന്ന ഇളയ മകൻ ആദിത്യന് (27) 5വർഷം മുൻപ് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റതോടെ ജോലിക്കു പോകാൻ കഴിയാതായി.വാടക കൊടുക്കാൻ ഇല്ലാത്തതിനാൽ ആദ്യം താമസിച്ചിരുന്ന വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്ന ഇവർ ഇപ്പോഴത്തെ വീട്ടിലും മൂന്നുമാസത്തെ വാടക കുടിശികയിലാണ് കഴിയുന്നത്. ചികിത്സാ ചെലവുകൾക്കോ നിത്യവൃത്തിക്കോ വകയില്ലാതെ വലയുന്ന ഈ കുടുംബം കരുണ വറ്റാത്ത മനസ്സുകളിൽ പ്രതീക്ഷ അർപ്പിച്ചു ജീവിതം തള്ളി നീക്കുകയാണ്.
സുമനസ്സുകളുടെ കാരുണ്യത്താലാണ് ഒരു വർഷം മുൻപ് മോഹൻകുമാറിന് ഇടുപ്പെല്ലിനു ശസ്ത്രക്രിയ നടത്തിയത്. എന്നാൽ എഴുന്നേറ്റു നടക്കാനോ ജോലിക്കു പോകാനോ ഇപ്പോഴും കഴിയുന്നില്ല. മാസം 7000 രൂപയുടെ മരുന്നുകളും വേണം. അപകടത്തിനു ശേഷം അമ്മയുടെ മരണം കൂടിയായതോടെ ആദിത്യനും മാനസികമായി തളർന്നിരിക്കുകയാണ്. അപകടത്തിൽ പരുക്കേറ്റ കാലിന്റെ തുടർ ചികിത്സകൾക്കൊപ്പം ഇതിനും മരുന്നുകളായതോടെ 12,000 രൂപയോളം ആദിത്യനും മാസം ചെലവ് വരുന്നുണ്ട്. 4500 രൂപ വീതം മൂന്നു മാസത്തെ വാടക കൂടി കുടിശികയായതോടെ വഴിയാധാരമാകുന്ന അവസ്ഥയിലായി ഈ കുടുംബം സഹായിക്കാൻ താൽപര്യമുള്ളവർക്ക് ആദിത്യന്റെ പേരിൽ ഫെഡറൽ ബാങ്കിന്റെ കളർകോട് ശാഖയിലെ അക്കൗണ്ടിലേക്ക് സഹായങ്ങൾ അയയ്ക്കാം.
അക്കൗണ്ട് നമ്പർ 12690100243686, ഐഎഫ്എസ്സി FDRL0001269, ഗൂഗിൾ പേ 9995718922

