
കായലിൽ പോള നിറഞ്ഞു; തീരമേഖല പ്രതിസന്ധിയിൽ: വള്ളം ഇറക്കാനാകാതെ മത്സ്യത്തൊഴിലാളികൾ…
SEPTEMBER 10, 2025
വയലാർ കായലിൽ പോള നിറഞ്ഞതോടെ തീരദേശ മേഖലയിൽ മത്സ്യബന്ധനവും കായൽ യാത്രകളും പ്രതിസന്ധിയിലായി. വയലാർ പാലത്തിനു കിഴക്കു ഭാഗത്ത് കിലോമീറ്ററോളം ദൂരത്തിലാണ് കായലിൽ പോള തിങ്ങി നിറഞ്ഞു കിടക്കുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കായലിലേക്ക് വള്ളം ഇറക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ആഴ്ചകളോളം തൊഴിൽ ചെയ്യാൻ കഴിയാതെ വന്നതോടെ കുടുംബങ്ങളിൽ പ്രതിസന്ധി രൂക്ഷമായിരുന്നു. മറ്റു മാർഗമില്ലാതെ കായലിൽ മത്സ്യബന്ധനത്തിനു തൊഴിലാളികൾ ഇറങ്ങിയാൽ കെട്ടുകളായി നിറഞ്ഞു കിടക്കുന്ന പോളയിൽ വള്ളം കുടുങ്ങി അപകട സാധ്യത നേരിടേണ്ടിവരുന്നു.
ഓണക്കാലത്തും
കായലിനോടു ബന്ധപ്പെട്ട് കിടക്കുന്ന ഇടത്തോടുകളിലേക്കും വേലിയേറ്റ സമയത്ത് പോള ഒഴുകിയെത്തുന്നതിനാൽ വഞ്ചി യാത്രകളെ മാത്രം ആശ്രയിക്കുന്നവർ യാത്രകൾ പൂർണമായും ഒഴിവാക്കേണ്ടി വരുന്നു. വഞ്ചിവീട്, ശിക്കാര വള്ളം, സ്പീഡ് ബോട്ട് തുടങ്ങിയവയിൽ സഞ്ചാരികളുമായി കായലിൽ യാത്ര ചെയ്യാൻ കഴിയാതെ വരുന്നതോടെ തീരപ്രദേശങ്ങളിൽ ആരംഭിച്ച ചെറുകിട കായൽ ടൂറിസം പദ്ധതികളും ഇതോടെ വലിയ പ്രതിസന്ധിയിലായി. ലക്ഷങ്ങൾ മുടക്കിയ സംരംഭകർക്ക് കായൽ യാത്രകൾ ഒഴിവാക്കേണ്ടി വരുന്നതിനാൽ ദിവസേന വലിയ നഷ്ടമുണ്ടാകുന്നു. പോള നീക്കം ചെയ്യാൻ സർക്കാർ തലത്തിൽ നടപടി വേണമെന്നാണ്
ജനപ്രതിനിധികളും മത്സ്യത്തൊഴിലാളി സംഘടനകളും ആവശ്യപ്പെടുന്നത്.