17 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ്; കാസർകോട് സ്വദേശിനി അറസ്റ്റിൽ

ഓൺലൈൻ ഓഹരി വ്യാപാരത്തിന്റെ പേരിൽ മുഹമ്മ സ്വദേശിയിൽനിന്ന് 17 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിൽപ്പെട്ട കാസർകോടു സ്വദേശിനി പിടിയിൽ. തൃക്കരിപ്പൂർ പഞ്ചായത്ത് 15-ാം വാർഡിൽ കൈക്കോട്ടുകടവ് എസ്.പി. ഹൗസിൽ ഫർഹത്ത് ഷിറിൻ (31) ആണ് അറസ്റ്റിലായത്.
മുഹമ്മ പഞ്ചായത്ത് 13-ാം വാർഡിൽ കരിപ്പേവെളി സിറിൽ ചന്ദ്രന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് മുഹമ്മ പോലീസ് പ്രതികളിലൊരാളെ പിടികൂടിയത്. സംഘത്തിൽപ്പെട്ട ഗുജറാത്ത് സ്വദേശിനിയുൾപ്പെടെയുള്ളവരെ പിടികൂടാനുണ്ട്.
ഓഹരിയിൽ നിക്ഷേപിക്കാനായി ഗുജറാത്തു
സ്വദേശിനിയുൾപ്പെടെയുള്ളവർ സിറിൽ ചന്ദ്രനിൽനിന്ന് പണം ഓൺലൈനായി വാങ്ങിയിരുന്നു. എന്നാൽ, പണം ഓഹരിയിൽ നിക്ഷേപിച്ചില്ല. തുടർന്നാണ് താൻ തട്ടിപ്പിനിരയായതെന്ന് സിറിൽ ചന്ദ്രനു മനസ്സിലായത്.
സിറിലിന്റെ അക്കൗണ്ടിൽനിന്നുള്ള പണം ആറുപേർ പിൻവലിച്ചതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഗുജറാത്ത് സ്വദേശിനി
പിൻവലിച്ച നാലുലക്ഷം രൂപ അറസ്റ്റിലായ ഫർഹത്തിന്റെ അക്കൗണ്ടിലേക്കു മാറ്റിയിരുന്നു. ഇതിൽ രണ്ടുലക്ഷം അവർ പിൻവലിക്കുകയുംചെയ്തു. തുടർന്നാണ് ഇവരെ അറസ്റ്റുചെയ്തത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.

Top