ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം: കീഴ്ശാന്തിക്കാരനായി അന്വേഷണം ഊർജിതം
JANUARY 03, 2026
മുഹമ്മ തണ്ണീർമുക്കം കണ്ണങ്കര ചിറയ്ക്കൽ ഗൗരീശങ്കര
ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായ സംഭവത്തിൽ ഒളിവിൽ
പോയ കീഴ്ശാന്തിക്കാരനെ തേടി പൊലീസ് അന്വേഷണം
ഊർജിതമാക്കി. ക്ഷേത്ര ശ്രീകോവിലിൽ പൂജയ്ക്കു ശേഷം
സൂക്ഷിച്ചിരുന്ന 4 പവൻ സ്വർണാഭരണങ്ങളാണ് കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 7.15 നു മോഷണം പോയത്. 16 ഗ്രാം വീതമുള്ള 2 മാലകളാണ് നഷ്ടപ്പെട്ടത്. സംഭവശേഷം കാണാതായ ക്ഷേത്ര കീഴ്ശാന്തി കോഴിക്കോട് കടലുണ്ടി സ്വദേശി ശശിധരനെ (62) കേന്ദ്രീകരിച്ചാണ് മുഹമ്മ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ കാൾ റജിസ്റ്റർ ശേഖരിക്കുകയാണ് പൊലീസ്.
കീഴ്ശാന്തിയായി കഴിഞ്ഞ സെപ്റ്റംബർ 25 നാണ് ശശിധരൻ
ക്ഷേത്രത്തിൽ എത്തിയത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ഡിസംബർ 31 ന് ജോലി നിർത്തി തിരിച്ചു പോകുമെന്ന് ഇയാൾ മുൻകൂട്ടി അറിയിച്ചതിനെ തുടർന്ന് സംഭവ ദിവസം രാവിലെ തന്നെ ശമ്പളവും നൽകിയിരുന്നതായി ക്ഷേത്രഭാരവാഹികൾ പറഞ്ഞു. മോഷണം നടന്ന ബുധനാഴ്ച രാത്രി പൂജയ്ക്കു ശേഷം മേൽശാന്തി ക്ഷേത്രത്തിൽ നിന്ന് പോയതിനു പിന്നാലെ ശശിധരൻ ശ്രീകോവിൽ തുറക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ സിസിടിവി യിൽ പതിഞ്ഞിട്ടുണ്ട്. പിറ്റേന്ന് പുലർച്ചെ മേൽശാന്തി പൂജയ്ക്ക് ശ്രീകോവിലിനുള്ളിൽ കയറിയപ്പോഴാണ് തിരുവാഭരണങ്ങൾ മോഷണം പോയതായി അറിയുന്നത്. തിടപ്പള്ളിയിലാണ് ശ്രീകോവിലിന്റെ താക്കോൽ സൂക്ഷിച്ചിരുന്നത്. ശശിധരന്റെ ആധാർ കാർഡിൽ തമിഴ്നാട്ടിലെ മേൽവിലാസമാണ് നൽകിയിരിക്കുന്നത്. പഴനിയിലുള്ള ഒരു ലോഡ്ജിൽ ജോലിചെയ്തു വരുമ്പോഴാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട ആളുമായി ശശിധരൻ പരിചയപ്പെടുന്നത്. തുടർന്നാണ് ക്ഷേത്രത്തിൽ കീഴ്ശാന്തിയായി എത്തിയത്. മുഹമ്മ എസ്എച്ച്ഒ വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം.

