ദേശീയപാതയിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും
ദുരിതയാത്ര സമ്മാനിച്ച് അരൂർ – തുറവൂർ പാത
രാവിലെ തുടങ്ങുന്ന ഗതാഗതക്കുരുക്ക് രാത്രിയിലേക്കും നീളുന്നു
ദേശീപാതയിൽ അരൂർ – തുറവൂർ ഭാഗത്ത് വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷം. ഉയരപ്പാതയുടെ 5-ാം റീച്ചായ ചന്തിരൂർ മുതൽ അരൂർ ബൈപാസ് കവല വരെയുള്ള ഭാഗത്ത് കൊച്ചിയിൽ നിന്ന് ആലപ്പുഴ ഭാഗത്തേക്കു പോകുകയായിരുന്ന യാത്രക്കാർ മണിക്കൂറുകളോളം കുരുക്കിൽപെട്ടു. അരൂർ -കുമ്പളം പാലം മുതൽ ക്ഷേത്രം- ബൈപാസ് കവല വരെയുള്ള നിർമാണം അതവേഗത്തിൽ നടത്തുകയാണ്.
രാത്രിയും പകലും നിർമാണം നടക്കുന്നതിനാൽ അരൂക്കുറ്റി ഭാഗത്ത് നിന്നടക്കമുള്ള വാഹനങ്ങളുമെത്തിയതോടെ എറണാകുളം ഭാഗത്തേക്കുള്ള വഴി നിശ്ചലമായി.കഴിഞ്ഞ ദിവസം അരൂർ ക്ഷേത്രം കവലയ്ക്കു സമീപം ഡയാലിസിസിനായി പോയ എഴുപുന്ന സ്വദേശി ദിലീപ് ഗതാഗതക്കുരുക്കിൽപെട്ടു മരിച്ച സംഭവമുണ്ടായിരുന്നു. മഴയിൽ കോടംതുരുത്ത് പഞ്ചായത്തിനു സമീപത്തെ റോഡിന്റെ ഒരുഭാഗം പൂർണമായും വെള്ളക്കെട്ടിലായി.
ചെമ്മനാട്, എരമല്ലൂർ, ചന്തിരൂർ, കൊച്ചുവെളിക്കവല, ചന്തിരൂർ പാലം,സ്കൂളിനു സമീപം, അരൂർ മേഴ്സി സ്കൂളിനും സമീപം, പെട്രോൾ പമ്പ്, അരൂർ അമ്പലം സ്റ്റോപ്, അരൂർ ഗവ.ആശുപത്രി, ശ്രീനാരായണ നഗർ, അരൂർ സെന്റ് അഗസ്റ്റിൻസ് സ്കൂളിനു സമീപം എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ് തകർന്ന റോഡ് വെള്ളത്തിലായതോടെ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷയും കാൽനടയാത്രികരും കുഴികളിൽപെടുന്നതും അപകടങ്ങളുണ്ടാകുന്നതും പതിവായി.
മഴ വീണ്ടും കനത്താൽ ദേശീയപാത പൂർണമായും വെള്ളത്തിലാകും. മഴക്കെടുതി ഗതാഗതക്കുരുക്കും വർധിപ്പിച്ചിട്ടുണ്ട്. രാവിലെ എട്ടോടെ തുടങ്ങുന്ന കുരുക്ക് രാത്രിയിലും നീളുകയാണ്. മണിക്കൂറുകളാണ് ചന്തിരൂർ മുതൽ കുമ്പളം വരെയും കുമ്പളം മുതൽ അരൂർ വരെയും 3 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ റോഡിൽ കിടക്കുന്നത്. ഇതു ഗതാഗത പ്രതിസന്ധി മാത്രമല്ല ദുരന്ത സൂചനയും ഉയർത്തുന്നു.

