പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ പട്ടിയും പാമ്പും ചത്തു
30 May 2026
മുഹമ്മ: പട്ടിക്കൂട്ടിൽ ഏറെ നേരം പോരാടിയ പാമ്പും പട്ടിയും ചത്തു.
ബുധനാഴ്ച രാത്രയിലാണ് പട്ടിക്കൂട്ടിൽ ചെന്ന് പാമ്പ് ഗർവ് കാട്ടിയത്. പട്ടിയും വിട്ടില്ല. പിന്നെ പൊരിഞ്ഞ പോരാട്ടമായിരുന്നു. പാമ്പിന്റെ ആക്രമണത്തെ കൈയും പല്ലും കൊണ്ട് ഏറെ നേരം തടുത്തെങ്കിലും, എതോ നിമിഷത്തിൽ പട്ടിക്ക് പാമ്പിന്റെ കടിയേറ്റു. എങ്കിലും ജീവൻ പോകും മുമ്പ് അവൻ പാമ്പിനെ കടിച്ചുപറിച്ചു. അവശനായ പാമ്പ് കൂടിന് പുറത്തിറങ്ങിയതോടെ ചത്തുവീണു. കൂട്ടിൽ പട്ടിയും പോരാടി വീണു മരിച്ചു. മുഹമ്മ മുക്കാൽ വെട്ടം ക്ഷേത്രത്തിനു സമീപം നികർത്തിൽ ബിജുവിന്റെ ഡോബർമാൻ വിഭാഗത്തിൽപ്പെട്ട വളർത്തുനായ റാംബോയാണ് പാമ്പുമായുള്ല പോരാട്ടത്തിനൊടുവിൽ മരിച്ചുവീണത്. രാത്രി എട്ടുമണിയോടെ ബിജുവിന്റെ ഭാര്യ തീറ്റ നൽകാൻ ചെന്നപ്പോഴാണ് പട്ടി ചലനമില്ലാതെ കിടക്കുന്നതു
കണ്ടത്.
നിരവധി ക്ഷതങ്ങളോടെ കൂട്ടിന് പുറത്ത് പാമ്പും ചത്തുകിടക്കുന്നതും കണ്ടു.
അതോടെ, എസ്.എൻ.ഡി.പി യോഗം മുഹമ്മ ടൗൺ ശാഖാ സെക്രട്ടറി കൂടിയായ ബിജുവും കുടുംബവും അരുമയായ റാംമ്പോയുടെ വേർപാടിന്റെ തീരാ വേദനയിലായി.
മൂന്ന് വർഷം മുമ്പാണ് 45000 രൂപയ്ക്ക് നാല് മാസം പ്രായമുണ്ടായിരുന്ന റാംബോയെ വാങ്ങിയത്. തുടർന്ന് വീട്ടിലെ ഒരംഗത്തെ പോലെ വളരുകയായിരുന്നു.
വീടിന് സമീപത്തെ പുരയിടം നിറയെ കാടും പടലുമാണെന്നും ഇതു കാരണം പാമ്പ് ശല്യം ഏറെ വർദ്ധിച്ചിരിക്കുകയാണെന്നും ബിജു പറഞ്ഞു.കാട് നീക്കം ചെയ്യാൻ പഞ്ചായത്തിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

